തലയോലപറമ്പ്: തലയോലപറമ്പിൽ ഇടിമിന്നലേറ്റ് പള്ളിയുടെ കുരിശ് തകർന്നു വീണു.പൊതി സെൻ്റ് മൈക്കിൾസ് പള്ളിയിലെ ഭീമൻ കുരിശ് ആണ് തകർന്നു വീണത്.ഇന്നലെ വൈകുന്നേരമുണ്ടായ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായി.അപകട സമയത്ത് പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പള്ളിയുടെ മുഖവാരത്തെ കോൺക്രീറ്റിൽ തീർത്ത കുരിശാണ് തകർന്നത്. വൈകുന്നേരം നാലോടെയാണ് കുരിശ് തകർന്ന് പള്ളിക്കുള്ളിലെ ചാരുബഞ്ചിലേക്ക് വീണത്.പള്ളിക്കുള്ളിലെ ടൈൽ, കസേരകൾ, സീലിംഗ് തകർന്നു. വലിയ ശബ്ദത്തോടെ കുരിശു തകർന്നപ്പോൾ ഇവരും പുറത്തുണ്ടായിരുന്ന കപ്യാരും ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നൂറാം വർഷത്തിലേക്കു കടക്കുന്ന പള്ളിയാണിത്.പതിറ്റാണ്ടുകൾ പഴക്കമുള്ള കുരിശടിയാണ് തകർന്നത്. അറ്റകുറ്റപണി പൂർത്തിയാകുന്നതുവരെ സമീപത്തെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കുർബാന അർപ്പിക്കുമെന്ന് വികാരി ഫാ. പോൾ ഡെന്നീസ് രാമച്ചൻകുഴി പറഞ്ഞു.
കെ.ബിനിമോൻ എം എൽ എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മവർഗീസ് , പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധരാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി.