വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി. രക്ഷയില്ലാതെ ഫോൺ ഓണാക്കി കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതോടെയാണ് 15കാരനെ കണ്ടെത്തിയത്. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ പിന്തുടർന്ന അന്വേഷണസംഘം തന്ത്രപൂർവം ലൊക്കേഷൻ മനസ്സിലാക്കി മണിക്കൂറുകൾക്കകം കൗമാരക്കാരായ മൂവരെയും കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. കൂട്ടത്തിലെ ഒരു 15 കാരൻ കൂട്ടുകാർക്കൊപ്പം കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാൽ ആവശ്യത്തിനുള്ള പണം ലഭ്യമാകാഞ്ഞതുകാരണം പോകാൻ സാധിച്ചില്ല.

വീടുവിടാൻ തീരുമാനമെടുത്ത കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം ഇന്നലെ രാത്രി ഒരു മണിയോടെ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എസ്ഐ അനീഷ് എബ്രഹാമാണ് കേസെടുത്തത്. രാത്രിയായിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നപ്പോൾ വീട്ടുകാർ പലയിടത്തും അന്വേഷിച്ചു. ഫലം കാണാതായതോടെ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയിരുന്നു. ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും ഇതുകാരണം സുഹൃത്തുക്കൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചതാകാമെന്നും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

