ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ മേഖലയിൽ കട നടത്തുന്ന ആളെ എൻഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാൾ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇൻ്റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇൻ്റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെപറ്റി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ ശ്രീനഗറിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടർന്ന് സേന മേഖലയിൽ ചില തിരച്ചിലുകൾ നടത്തിയിരുന്നു. സുരക്ഷയും വർധിപ്പിച്ചിരുന്നു.

അതിനിടെ, ഭീകരാക്രമണത്തിൽ പാകിസ്ഥാനു മറുപടി നൽകാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. 48 ലോഞ്ചറുകൾ, 85 മിസൈലുകൾ എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക.

