ഹാമർ തകർത്ത ജോൺസന്റെയും ഡാർലിയുടെയും ജീവിതത്തിൽ കുളിർമഴയായി പെൺകുഞ്ഞ് പിറന്നു - Kottayam Media

Kerala

ഹാമർ തകർത്ത ജോൺസന്റെയും ഡാർലിയുടെയും ജീവിതത്തിൽ കുളിർമഴയായി പെൺകുഞ്ഞ് പിറന്നു

Posted on

ഈരാറ്റുപേട്ട :മൂന്നിലവ്:മകന്റെ  മരണത്തില്‍ വേദന തിന്ന് കഴിയുന്ന കുടുംബത്തില്‍ ആശ്വാസമേകി പെണ്‍കുഞ്ഞ് പിറന്നു . 2019-ല്‍ പാലാ സ്റ്റേഡിയത്തില്‍ മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് മരണപ്പെട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സന്റെ കുടുംബത്തിലാണ് സന്തോഷത്തിന്റെ പ്രതീകമായി  പുതിയ അതിഥി. മകന്റെ അകാലമരണത്തില്‍ വേദന അനുഭവിച്ച ജോണ്‍സണും  ഡാര്‍ലിയ്ക്കും ആശ്വാസമാവുകയാണ് എയ്ഞ്ചല്‍ ജോ എന്ന പെണ്‍കുഞ്ഞിന്റെ വരവ്.

2019 ഒക്ടോബറിലാണ്  കേരളത്തെ നടുക്കിയ ഒരു വാര്‍ത്ത ഉണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വാളന്റിയറായി എത്തിയ വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ പതിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 17 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 21ന് വൈകിട്ടോടെ  അഫീല്‍ മരണപ്പെടുകയായിരുന്നു.

മകന്‍ മരണപ്പെട്ടതിനുശേഷം സങ്കടക്കടലിലായിരുന്ന മാതാപിതാക്കളുടെ ജീവിതത്തിലേക്ക് പുതിയ പ്രകാശമായാണ് എയ്ഞ്ചലിന്റെ വരവ്. എയ്ഞ്ചല്‍ജോ എന്നാണ് അവര്‍ മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ സബിൻ  ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം.ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ പേരായിരുന്നു മകേന്റത്. അഫീല്‍ എന്ന പേരിന്റെ അര്‍ത്ഥം, പ്രകാശം എന്നായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ പ്രകാശം പെട്ടെന്ന് ഇല്ലാതായപ്പോള്‍ കണ്ണീര്‍ക്കയത്തില്‍ ആയ ഇരുവര്‍ക്കും പുതിയ വെളിച്ചമാവുകയാണ് എയ്ഞ്ചല്‍.

 

അഫീലിന്റെ അവസാനത്തെ ഫോട്ടോ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഫുട്‌ബോൾ കോച്ചിങ്ങ് ക്യാമ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണ ചടങ്ങായിരുന്നു.ആ ഫോട്ടോ പകർത്തിയത് കോട്ടയം മീഡിയാ ലേഖകൻ ആയിരുന്നു.അഫീലിന്റെ മരണ ശേഷം വളരെ കഴിഞ്ഞു മാതാപിതാക്കൾ ബന്ധപ്പെടുകയും ആ അപൂർവ ഫോട്ടോ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.ആ ഫോട്ടോ ഇപ്പോഴും വീടിന്റെ പ്രധാന മുറിയിൽ തന്നെ പൂമാലയിട്ടു അലങ്കരിച്ചു വച്ചിട്ടുണ്ട്.സമൂഹം ഞങ്ങൾക്കായി വളരെയേറെ പ്രാർത്ഥന സഹായം നൽകിയിരുന്നു.പ്രത്യേകിച്ച് കന്യാസ്ത്രീകളും,വൈദീകരും .ആക്കാലങ്ങളിലൊക്കെ ഞങ്ങൾ പ്രാർത്ഥന നൽകിയ വലിയ ബലത്തിലാണ് പിടിച്ചു നിന്നത്  എന്ന്അഫീലിന്റെ പിതാവ്  ജോൺസൺ കോട്ടയം മീഡിയയോട് പറഞ്ഞു.

 

ഗുരുതരമായി പരിക്കേറ്റു അഫീൽ ആശുപത്രിയിൽ കിടക്കുമ്പോൾ കുറെ ദിവസം കഴിഞ്ഞു ഞങ്ങളുടെ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു.ഞങ്ങൾ പരസ്പ്പരം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.ഇനി രക്ഷപ്പെട്ടാലും കോമാ സ്റ്റേജിലായിരിക്കും എന്ന് ഡോക്റ്റർമാർ പറഞ്ഞപ്പോൾ ഞങ്ങൾ ഒന്ന് മാത്രമേ ഈശ്വരനോട് പ്രാർത്ഥിച്ചുള്ളൂ ഞ്ഞങ്ങളുടെ മകനെ ഈ രീതിയിൽ തിരിച്ചു തരല്ലേ.അവിടുത്തെ സന്നിധിയിൽ അങ്ങ് ചേർക്കണേ.ഞങ്ങളും അങ്ങേ സന്നിധിയിൽ എത്തുമ്പോൾ അവനെ  കാണാമല്ലോ.

അഫീലിന്റെ മരണത്തെ തുടർന്ന് പാലാ നഗരസഭ വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപാ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീണ്ടു പോയെങ്കിലും ഇപ്പോഴത്തെ ചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറേക്കര മുൻകൈയെടുത്ത്  ലഭ്യമാക്കുകയുണ്ടായി.പാലാ നഗരസഭയോടും , കൗൺസിലേഴ്‌സിനോടും .,പാലായിലെ കായീക പ്രേമികളോടും തങ്ങൾക്കു നൽകിയ ധാർമ്മിക പിന്തുണയിൽ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയാണ് ജോൺസണും,ഭാര്യ ഡാർളിയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version