കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയെന്ന് സംയുക്ത പരിശോധന റിപ്പോർട്ട്. ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തി.
വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം പരിപാടിയിൽ നടന്ന ക്രമക്കേടുകളെ പറ്റിയും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പരിപാടിയുടെ സംഘാടകർ നൃത്ത അധ്യാപകർ വഴി നർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്നവർക്ക് സ്വർണ നാണയം അടക്കം സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു.