താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ വിധി പറയുന്നത് മാറ്റി.

ഈ മാസം 11ലേക്കാണ് വിധി പറയുന്നത് മാറ്റിയതെന്ന് കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു. അവധിക്കാലം ആയതിനാൽ 6 വിദ്യാർഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്ന പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.
എന്നാൽ കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മകൻ്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.

