ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് സുഖദർശനം നേടി മലയിറങ്ങി. ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്. അതേസമയം, പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.

ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിൻ്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം 5000ആയി നിജപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച മാത്രം 3,660 പേരാണ് കാനനപാത വഴി ശബരിമലയിലെത്തിയത്. ഈ സീസണിൽ ശരാശരി 2,000 തീര്‍ഥാടകരാണ് ദിവസേന ഈ പാത വഴി എത്തുന്നത്.

കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ എത്ര തിരക്കായാൽ പോലും സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർഥാടകർ സന്നിധാനത്ത് നിന്ന് മടങ്ങുന്നത്.