പത്തനംതിട്ട: ശബരിമലയ്ക്ക് ഒരു കുഴപ്പം ഉണ്ട് എന്നും ശബരിമലയുമായി ബന്ധപ്പെട്ട് എന്തുചെയ്താലും വിവാദം ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്.

ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്ത് ഇരിക്കുന്നത്. ഒരു കട്ടൻചായയുടെ പേരിൽ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ട്. ഇത് കൃത്യമായി അറിയാവുന്നത് കൊണ്ട് ആണ് സമുദായ നേതാക്കൾ പിന്തുണ നൽകുന്നത് എന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അന്നദാതാവ് ആണ്. ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും 50 ൽ താഴെ മാത്രമാണ് സ്വയം പര്യാപ്തത ഉള്ളത്. 600 കോടിയോളം രൂപയാണ് ശബരിമലയിൽ നിന്നുള്ള വരുമാനം.

രണ്ടാം സ്ഥാനത്ത് ഉള്ള ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ വരുമാനം 16 കോടി മാത്രമാണ്. ശബരിമലയിൽ കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല വികസനം മാത്രം ആണ് ബോർഡിന്‍റെ ലക്ഷ്യമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.