തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.

എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ പേരുകളും ഇല്ല. അതിനാൽതന്നെ, സംഭാവന ലഭിച്ച സ്വർണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത.