Politics

‘ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പ്യൂണ്‍ ആണോ അന്വേഷിക്കേണ്ടത്?’; പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അന്‍വര്‍

തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയെന്ന് പി വി അന്‍വര്‍. അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആണ്പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കും. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പോരാട്ടം നിലച്ചെന്നും, എലിയായി പോയെന്നുമുള്ള വിമര്‍ശനത്തെ അന്‍വര്‍ തള്ളി. എലി അത്ര നിസ്സാര ജീവിയൊന്നുമല്ല. ഒരു വീട്ടില്‍ എലിയുണ്ടെങ്കില്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. എലി അത്ര നിസാര ജീവിയാണെന്ന് താന്‍ കരുതുന്നില്ല. എലിയായാലും പൂച്ചയായാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത്. എന്നിട്ട് ആ ഹെഡ് മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?. എഡിജിപിയെ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ എന്ന് അന്‍വര്‍ ചോദിച്ചു. ആ പ്രൊസീജിയര്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഹെഡ്മാസ്റ്റര്‍ ആ കസേരയില്‍ ഇരുന്നിട്ട് പ്യൂണ്‍ അന്വേഷിക്കും എന്ന അഭിപ്രായം തനിക്കില്ല. അതിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊക്കെയുണ്ട്. അവര്‍ പഠിക്കട്ടെയെന്ന് പിവി അന്‍വര്‍ പറഞ്ഞു.

നീതിപൂര്‍വകമായ അന്വേഷണം ഈ വിഷയത്തില്‍ നടക്കുമെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും, കുറ്റം ചെയ്തവര്‍ അതിന് അനുസൃതമായ ശിക്ഷയ്ക്ക് വിധേയമാകുമെന്നുമാണ് വിശ്വസിക്കുന്നത്. താന്‍ ഉന്നയിച്ചത് ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞത്. ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ തിരിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍, അതാണ് താന്‍ പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല

ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ആ വിശ്വാസ്യത നിറവേറ്റിയില്ല. വിശ്വസിച്ച് ഏല്‍പ്പിച്ചവനെ എപ്പോഴും ചതിക്കാം. വിശ്വസിച്ച് ഏല്‍പ്പിച്ചവന്‍ അല്ല അതിന് ഉത്തരവാദി. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട വ്യക്തി ചതിച്ചിട്ടുണ്ടെങ്കില്‍ അവരാണ് ഉത്തരവാദി എന്നാണ് താന്‍ വിശ്വസിക്കുന്നത്. പൊലീസ് ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു എന്ന് താന്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണമാണ് ഈ നിലയിലേക്ക് എത്തിയത്. പി വി അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളൂ. ഈ ലോകത്തെ ജനം ഒത്തൊരുമിച്ച് നിന്നിട്ടും തന്നെ കീഴടക്കാമെന്ന് വിചാരിക്കേണ്ട എന്നും അന്‍വര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top