Kerala

ഡിവൈഎസ്പി കൊണ്ടുപോയത് സിനിമാനടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെതിരെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ വിശദീകരണം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിവൈഎസ്പിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി പറയുന്നത്. ഈയിടെ റിലീസായ സിനിമയില്‍ ഫെയ്‌സല്‍ അഭിനയിച്ചിരുന്നു. ഫെയ്‌സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂര്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകീട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്‌സലിന്റെ വീട്ടിലെത്തിയത്. അല്‍പസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു.

ഫെയ്‌സലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുന്‍പ് എറണാകുളം റൂറലില്‍ ജോലി ചെയ്തിട്ടുണ്ട്. എസ്‌ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്‌സലിനെയും വീട്ടിലെ ജോലിക്കാരന്‍ ഷബ്‌നാസിനെയും കരുതല്‍ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങള്‍ രേഖപ്പെടുത്തിയും വിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top