മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു - Kottayam Media

Crime

മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു

Posted on

കണ്ണൂർ :തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍. ശ്രീകാന്തിനെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തല്‍. ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഇയാളില്‍ നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച്‌ കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മനോജ് കുമാര്‍ പി.വിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കേസ് ഹൈക്കോടതിയില്‍ ഇരു വിഭാഗവും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ പോലീസുകാരനെതിരെ വകുപ്പുതല കേസന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്‌പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു. ആ അന്വേഷണമാണ് ശ്രീകാന്തിന് വിനയായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version