വി ഡി സതീശനെ കാണുമ്പോൾ നാടോടിക്കാറ്റ് സിനിമയിലെ 'പവനായി' എന്ന കഥാപാത്രത്തെയാണ് ഓർമ വരുന്നതെന്ന് എൻ ഷംസീർ. - Kottayam Media

Kerala

വി ഡി സതീശനെ കാണുമ്പോൾ നാടോടിക്കാറ്റ് സിനിമയിലെ ‘പവനായി’ എന്ന കഥാപാത്രത്തെയാണ് ഓർമ വരുന്നതെന്ന് എൻ ഷംസീർ.

Posted on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണുമ്പോൾ നാടോടിക്കാറ്റ് സിനിമയിലെ ‘പവനായി’ എന്ന കഥാപാത്രത്തെയാണ് ഓർമ വരുന്നതെന്ന് തലശേരി എംഎൽഎ എ എൻ ഷംസീർ. പ്രതിപക്ഷ നേതാവായി സതീശനെ കൊണ്ടുവരുമ്പോൾ എന്തൊക്കെയായിരുന്നു ബഹളം. അദ്ദേഹം കേരളത്തെ രക്ഷിക്കാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെയാണ് അദ്ദേഹത്തിൻ്റെ അവസ്ഥയെന്ന് ഷംസീർ പരിഹസിച്ചു.

 

 

ചിത്രം സിനിമ പോലെ ഒരു വർഷം തുടർച്ചയായി ഓടിയിട്ടും സ്വർണക്കടത്ത് കേസിൻ്റെ ആദ്യ എപ്പിസോഡ് കെപിസിസിക്ക് നഷ്ടമായി. പ്രതിപക്ഷ നേതാവ് ഷാഫി പറമ്പിൽ എംഎൽഎയെ നമ്പരുത്. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ പ്രാധാന ആളായിരുന്നു. അദ്ദേഹത്തിന് അൽപം ക്ഷീണം സംഭവിച്ചപ്പോൾ സതീശൻ ഫാൻ ക്ലബിൻ്റെ കൺവീനറായി. അതിൻ്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെന്ന് ഷംസീർ നിയമസഭയിൽ പറഞ്ഞു.

 

 

 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണം യുഡിഎഫ് ഏറ്റെടുക്കുകയാണ്. ഫൈസൽ ഫരീദിനെക്കുറിച്ചും കോൺസുലേറ്റ് ജനറലിനെക്കുറിച്ചും അവർക്ക് അറിയേണ്ട. വി മുരളീധരൻ്റെ പങ്കിനെക്കുറിച്ചും ഇ ഡി അന്വേഷണം അവസാനിപ്പിച്ചതിനെക്കുറിച്ചും യുഡിഎഫിന് അറിയേണ്ട. ഒന്നാം സ്വർണക്കടത്ത് കേസ് പൊട്ടിയത് പോലെ രണ്ടാം സ്വർണക്കടത്ത് ആരോപണവും പൊട്ടുമെന്ന് ഷംസീർ വ്യക്തമാക്കി.

 

 

ഇസ്ലാമോഫോബിയയുടെ വക്താക്കളായി യുഡിഎഫ് മാറി. ഖുറാൻ, ഈന്തപ്പഴം, ബിരിയാണി ചെമ്പ് എന്ന രീതിയിലാണ് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏക മുഖം മുഖ്യമന്ത്രി പിണറായി വിജയൻ്റേതാണ്. ആരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം തുടർച്ചയായി മുഖ്യമന്ത്രിയായത്. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയർന്നുവന്നത് സുപ്രഭാതത്തിലല്ല. അദ്ദേഹം രണ്ടാമതും കേരളത്തിൻ്റെ മുഖ്യമന്ത്രിയായത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല. കോണ്‍ഗ്രസിന് അറിയുന്ന ഏക ഗാന്ധി രാഹുല്‍ ഗാന്ധിയാണ്. നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയെ അറിഞ്ഞുകൂടായെന്ന് തലശേരി എംഎൽഎ പരിഹസിച്ചു.

 

പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണം. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും വിളിച്ച് പറയാമെന്ന് കരുതരുത്. ഇ ഡി കേരളത്തിലെത്തുമ്പോൾ നല്ലതും, കേന്ദ്രത്തിൽ എത്തുമ്പോൾ എങ്ങനെയാണ് മോശമാകുന്നതെന്നും ഷംസീർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version