മഹാകുംഭമേളയുടെ പവിത്രത തൊട്ടറിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ സംഗമ സ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്‌ട്രപതി സ്നാനം ചെയ്തത്. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങി നിവർന്നു. ഗംഗാ ആരതിയിലും പൂജയിലും രാഷ്ട്രപതി പങ്കെടുത്തു.

അക്ഷവ്യത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം ഡിജിറ്റൽ കുംഭ് അനുഭവ് സെന്ററിൽ സന്ദർശനവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെനും ചേർന്നാണ് സ്വീകരിച്ചത്.
തുടർന്ന് ഗംഗാനദിയിലൂടെ ബോട്ട് സവാരി നടത്തി, ദേശാടന പക്ഷികൾക്ക് തീറ്റ നൽകുന്ന രാഷ്‌ട്രപതിയുടെ വീഡിയോ യോഗി ആദിത്യനാഥിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്.രാഷ്‌ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് പ്രയാഗ്‌രാജിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒരു ദിവസം പ്രയാഗ് രാജിൽ തങ്ങിയാണ് രാഷ്‌ട്രപതി കുംഭമേളയുടെ ഭാഗമാകുന്നത്. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ പ്രത്യേക ഒരുക്കങ്ങളും സജ്ജമാക്കിയിരുന്നു.

