കിളിമാനൂരിലെ കൊലപാതകം : പ്രതിയെ പ്രേരിപ്പിച്ചത് രണ്ടര പതിറ്റാണ്ടായി മനസ്സില്‍ സൂക്ഷിച്ച പക - Kottayam Media

Kerala

കിളിമാനൂരിലെ കൊലപാതകം : പ്രതിയെ പ്രേരിപ്പിച്ചത് രണ്ടര പതിറ്റാണ്ടായി മനസ്സില്‍ സൂക്ഷിച്ച പക

Posted on

 

കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ ദമ്പതിമാരെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത് രണ്ടര പതിറ്റാണ്ടായി മനസ്സില്‍ സൂക്ഷിച്ച പക. മുന്‍പ് ഇവരുടെ അയല്‍വാസിയായിരുന്നു ശശിധരനാണ് കൊല നടത്തിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ,

27 വര്‍ഷം മുന്‍പ് ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു.‌ ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്. സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ശത്രുതയായി. നിരന്തര ലഹളയെത്തുടര്‍ന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി.

ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. ഈ കേസില്‍ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരന്‍ നായര്‍ കയ്യിലെ കന്നാസില്‍ പെട്രോളുമായി ഇന്ന് രാവിലെ 11 ഓടെ പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യില്‍ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇതിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റു.

നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭര്‍ത്താവിനേയുമാണ്. ശശിധരന്‍ നായര്‍ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്ത് നിന്ന് ചോര പുരണ്ട നിലയില്‍ ചുറ്റികയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version