അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് ആളുകൾക്ക് ശ്രീരാമനിൽ വലിയ വിശ്വാസമുണ്ട്. ഇത് അവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി. അവർ ദുഃഖിതരാണ്. എനിക്കും അത്യധികം വേദനയുണ്ട്. അതുകൊണ്ടാണ് ഇന്ന് ഞാൻ രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനും ശ്രീരാമന്റെ അനുഗ്രഹം തേടാനും എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംഭാവന തട്ടിപ്പിൽ എഫ്‌ഐആർ എടുത്തത് കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി. ഇത്രയും വലിയ അഴിമതി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി നടത്താൻ കഴിയില്ലെന്നും കെജ്രിവാൾ പറഞ്ഞു. സ്വാധീനമുള്ള ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.

താഴ്ന്ന നിലയിലുള്ള എട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും, സമൃദ്ധിക്കും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് ക്ഷേത്ര സന്ദർശനത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തത്.

വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത്ത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു.