Politics
ഒരു പന്തിയിൽ രണ്ട് വിളമ്പ് വേണ്ടാ:ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇളവ് നല്‍കണം : കെ സുധാകരൻ എംപി
കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്‍റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഒരു വിഭാഗത്തോടു കാട്ടുന്ന ഈ വിവേചനം വിവേകരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാത്രികാലത്ത് നടത്തുന്ന ചില തീര്‍ത്ഥാടങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതേ ആനുകൂല്യമാണ് ക്രൈസ്തവര്‍ക്കും നല്‍കേണ്ടത് എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒരു പന്തിയില്‍ രണ്ടു വിളമ്പിന് പകരം സര്‍ക്കാര്‍ എല്ലാവരെയും സമഭാവനയോടെയാണ് കാണേണ്ടതെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. 10 മണിക്ക് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന നടത്തുന്നത്. ചിലയിടങ്ങളില്‍ പാതിരാത്രിയിലാണ് പ്രാര്‍ത്ഥന നടത്തുന്നത്. ക്രൈസ്തവര്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. പിണറായി സര്‍ക്കാരിന്‍റെ കടുംപിടിത്തം മൂലം അത് ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.