2014 ൽ പാലോറ മാതായുടെ കഥപറഞ്ഞു അതിഥിയായി:2022 ൽ കേരളം ഇന്ത്യയെ നയിക്കുമെന്ന് പറഞ്ഞു ആതിഥേയനായി - Kottayam Media

Kerala

2014 ൽ പാലോറ മാതായുടെ കഥപറഞ്ഞു അതിഥിയായി:2022 ൽ കേരളം ഇന്ത്യയെ നയിക്കുമെന്ന് പറഞ്ഞു ആതിഥേയനായി

Posted on

കോട്ടയം:വെറും എട്ട് വര്ഷം കൊണ്ട് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ  നിർണ്ണായകമായ മാറ്റം മറിച്ചിലുകൾക്ക് കോട്ടയം സാക്ഷ്യം വഹിച്ചു.രണ്ട് യോഗങ്ങളിലായാണ് അത് പ്രത്യക്ഷപ്പെട്ടത്.രണ്ടും സിപിഐ(എം )യുമായി ബന്ധപ്പെട്ട യോഗങ്ങളുമാണ് എന്നുള്ളതും യാതൃശ്ചികതയാവാം.ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടു നിർണ്ണായക യോഗങ്ങളായിരുന്നു ഇത്.

2014 സെപ്തംബർ 25 ന് കോട്ടയം ദേശാഭിമാനിയുടെ പുതിയ പ്രസ്സിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന പ്രൗഢ ചടങ്ങിൽ അന്ന് ധനകാര്യ വകുപ്പ് മന്ത്രി ആയിരുന്ന കെ എം മാണിയെയും.,കോട്ടയം എം പി ആയിരുന്ന ജോസ് കെ മാണിയെയും സിപിഐഎം ക്ഷണിച്ചപ്പോൾ അന്ന് പലരും നെറ്റി ചുളിച്ചു.രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്.

അന്ന് കെ എം മാണിക്കും ,ജോസ് കെ മാണിക്കും ഘന ഗംഭീര വരവേൽപ്പാണ് സിപിഎം ഒരുക്കിയത്.അന്ന് ജോസ് കെ മാണി ദേശാഭിമാനി വളർത്താൻ പാലോറ മാതാ എന്ന കർഷക തൊഴിലാളി സ്ത്രീ തന്റെ ഏക സമ്പാദ്യമായിരുന്ന പശുക്കുട്ടിയെ ദേശാഭിമാനിക്ക് നൽകി കൊണ്ടാണ് ദേശാഭിമാനി കെട്ടിപ്പടുത്തതെന്ന പഴയകാല ഓർമ്മകൾ ഒളിമിന്നിച്ചാണ്‌ അന്ന് പ്രസംഗിച്ചത്.മാണിസാറാകട്ടെ അന്ന് പറഞ്ഞത് ഞാൻ രാവിലെ ആദ്യം വായിക്കുന്ന പത്രം ദേശാഭിമാനിയാണ് എന്നാണ്.

ആ യോഗത്തിൽ വച്ച് സ്വകാര്യ സംഭാഷണത്തിൽ വച്ചാണ് ലോട്ടറി തൊഴിലാളികളുടെ കമ്മീഷൻ കുറച്ചതു കൊണ്ട് അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ലോട്ടറി തൊഴിലാളി യൂണിയൻ നേതാവായ ഇ പി ജയരാജൻ വേദിയിലിരുന്ന മാണി സാറിനോട് പറഞ്ഞത്.പാവപ്പെട്ട തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വേണോ സർക്കാരിന് നില നിൽക്കാൻ എന്നും സ്വകാര്യ സംഭാഷണത്തിൽ ഇ പി ജയരാജൻ ചോദിച്ചപ്പോൾ മാണി സാർ പറഞ്ഞു ജയരാജ എല്ലാം ഞാനറിഞ്ഞല്ല നടക്കുന്നത്.

 

അടുത്ത മന്ത്രിസഭാ യോഗത്തിൽ ഞാനതു ശരിയാക്കാം.സാറ് പറഞ്ഞാൽ  എനിക്കതു വിശ്വാസമാ,എനിക്ക് വേറെ ഉറപ്പൊന്നും വേണ്ടാ  എന്ന് മാണി സാറിന്റെ കരം ഗ്രഹിച്ചു ഇ പി ജയരാജനും പറഞ്ഞു.അടുത്ത മന്ത്രി സഭാ യോഗത്തിനു ശേഷം ലോട്ടറി തൊഴിലാളികളുടെ പിൻവലിച്ച കമീഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു.മാണി സാറും ഇടതു നേതാക്കളും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ആഴം മനസിലാക്കുന്നതായിരുന്നു സ്റ്റേജിന്റെ മുൻ നിരയിൽ ഇരുന്നു കൊണ്ടുള്ള അവരുടെ വർത്തമാന ശകലങ്ങൾ.

കാലം കടന്നു പോയപ്പോൾ അന്ന് അതിഥിയായെത്തി ജോസ് കെ മാണി ഇന്ന് കോട്ടയത്ത് സിപിഐ (എം) പരിപാടിയിൽ ആതിഥേയനാവുകയായിരുന്നു.പാർട്ടി നേതാക്കളായ വിജി എം തോമസ് ,സണ്ണി തെക്കേടം ,ജോസഫ്സ് ചാമക്കാല.ബിട്ടു വൃന്ദാവൻ എന്നിവരോടൊപ്പം ജോസ്  കെ മാണി കടന്നു വരുമ്പോൾ സിപിഐ (എം)) നേതാവ് തോമസ് ഐസക് ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്.സിപിഐ (എം) നേതാവ് അനിൽ കുമാർ ആകട്ടെ തന്റെ പ്രസംഗത്തിൽ സ്വന്തമായി അഭിപ്രായമുള്ളയാളാണ് ജോസ് കെ മാണി എന്നാണ് വിശേഷിപ്പിച്ചത്.

സിപിഎം നേതാവ് തോമസ് ഐസക് പ്രസംഗിച്ചപ്പോൾ കാർഷിക രംഗത്തെ കുറിച്ചൊക്കെ ആധികാരികമായി സംസാരിക്കാൻ പറ്റുന്ന ജോസ് കെ മാണി ഇവിടെ ഇരിപ്പുണ്ട് എന്നാണ് വിശേഷിപ്പിച്ചത് .ആത്മ സംതൃപ്തി ജോസ് കെ മാണിയുടെ മുഖത്തും പ്രത്യക്ഷത്തിൽ കാണാമായിരുന്നു.തന്റെ പ്രസംഗത്തിൽ കാർഷിക മേഖലയിലടക്കമുള്ള കാര്യങ്ങൾ പരാമർശിച്ച ജോസ് കെ മാണി 2024 പൊതു തെരെഞ്ഞെടുപ്പിൽ കേരളം ഇന്ത്യയെ നയിക്കും എന്നുള്ള കാര്യങ്ങളും പറഞ്ഞപ്പോൾ സിപിഎം പ്രവർത്തകർ നിറഞ്ഞ കൈയ്യടിയോടെയാണ് അതിനെ സ്വീകരിച്ചത്.

 

 

റബ്ബറിന്റെ ഇറക്കുമതി പ്രശ്നത്തിലും,പൗരത്വ നിയമത്തിലും തോമസ് ഐസക്കിന്റെ ചുവടു പിടിച്ച് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയ ജോസ് കെ മാണി ഇന്ധന വില വര്ധനവിലും കേന്ദ്രത്തെ കുറ്റപ്പെടുത്തി സിപിഎം നയത്തിനനുസൃതമായി നിന്നു .കാട് സംരക്ഷിക്കേണ്ടതുണ്ട് പക്ഷെ കാട്ടിൽ  നിന്നും നാട്ടിലേക്കു മൃഗങ്ങൾ കടന്നാൽ മനുഷ്യനെയാണ് സംരക്ഷിക്കേണ്ടതെന്ന യാഥാർഥ്യവും ജോസ് കെ മാണി ചൂണ്ടി കാട്ടി.

 

2014 മുതൽ 2022 വരെയുള്ള എട്ട് വര്ഷം കൊണ്ട് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായ പ്രകടമായ ഗതിമാറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു രണ്ടു സിപിഐ(എം) സമ്മേളനങ്ങളിലൂടെ.ആ രണ്ടു സമ്മേളനങ്ങളിലും ജോസ് കെ മാണിക്ക് മുഖ്യ റോളുകളാണ് ഉണ്ടായിരുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version