Kerala
റീസർവേയ്ക്കു ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ വിസ്തീർണം കൂടിയെന്നു കണ്ടെത്തിയാൽ അധികഭൂമി പതിച്ചുനൽകാൻ സർക്കാർ നിയമം കൊണ്ടുവരുന്നു
.റീസർവേയ്ക്കു ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ വിസ്തീർണം കൂടിയെന്നു കണ്ടെത്തിയാൽ അധികഭൂമി പതിച്ചുനൽകാൻ സർക്കാർ നിയമം കൊണ്ടുവരുന്നു.ന്യായവിലപ്രകാരം നിശ്ചിത ഫീസ് ഈടാക്കും. സെക്രട്ടേറിയറ്റിലെ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. സർക്കാർ ഭൂമിയല്ലെങ്കിലോ സമീപ ഭൂമിയുടെ ഉടമസ്ഥർ തർക്കം ഉന്നയിക്കുന്നില്ലെങ്കിലോ അധികഭൂമി പതിച്ചുകൊടുക്കാനുള്ള നിയമം (സെറ്റിൽമെന്റ് ആക്ട്) ആണു തയാറാകുന്നത്.
ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടം 200 വില്ലേജുകളിൽ അടുത്തമാസം ആരംഭിച്ച് 4 മാസം കൊണ്ടു പൂർത്തിയാകുന്ന മുറയ്ക്കു നിയമം പ്രാബല്യത്തിലാകും. അധികഭൂമി പതിച്ചുകൊടുക്കുകയോ ഉടമസ്ഥത ക്രമവൽക്കരിക്കുകയോ ആണു ലക്ഷ്യം. സംസ്ഥാനത്ത് ഇത്തരം ആയിരക്കണക്കിനു കേസുകളുള്ളതിനാൽ വൻ റവന്യു വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
നിലവിൽ റീസർവേയിൽ ഒരാൾക്ക് അധികഭൂമി കണ്ടെത്തിയാൽ അതു പോക്കുവരവ് ചെയ്തു നികുതി അടയ്ക്കാൻ 1964 ലെ ‘സർവേ അതിരടയാള ചട്ടങ്ങൾ’ പ്രകാരം വ്യവസ്ഥയുണ്ട്. എന്നാൽ, കൈവശമുള്ള ഭൂമിക്കു നികുതിയടയ്ക്കാനുള്ള അനുമതി മാത്രമാണിത്. അധിക ഭൂമിയുടെ ഉടമസ്ഥത (ടൈറ്റിൽ ഡീഡ്) ലഭിക്കുന്നില്ല. ഉടമസ്ഥതയ്ക്കു കോടതി വിധിന്യായങ്ങളോ മറ്റോ വേണ്ടിവരാറുണ്ട്. പിന്നീടു കൈമാറ്റം ചെയ്യുമ്പോൾ അധികഭൂമി കൂടി ആധാരത്തിൽ ചേർത്ത് ‘ക്രമവൽക്കരിക്കുന്ന’ രീതിയുണ്ടെങ്കിലും അതിനു നിയമത്തിന്റെ പിൻബലമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.