മൈസുരു: ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു, സഹോദരിമാർ മരിച്ചു. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം. പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്. അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
ഗീസറിൽ നിന്ന് വാതക ചോർച്ചയുണ്ടായിരുന്നുവെങ്കിലും തീപിടിത്തമൊന്നും സംഭവിച്ചില്ല. കുളിമുറിക്ക് ആവശ്യമായ വെന്റിലേഷൻ ഇല്ലായിരുന്നതും ദുരന്തത്തിന് കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി.ഒരു ചടങ്ങിൽ പങ്കെടുക്കാനായി പെട്ടെന്ന് ഒരുങ്ങാനായിരുന്നു ഇരുവരും കുളിമുറിയിലേക്ക് ഒരുമിച്ച് കയറിയതെന്ന് ബന്ധുക്കൾ അറിയിച്ചു. പെരിയപട്ന പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
