Kerala
തൃക്കാക്കരയിൽ പണം വിതരണം,ഉമാ തോമസിനെ അയോഗ്യ ആക്കണമെന്ന് സ്ഥാനാർത്ഥി ബോസ്കോ
തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി വൈ എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശേരി. യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയാണ് പരാതി. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം.
ഇങ്ങനെ ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്കോയുടെ പരാതി. ഉമ തോമസിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നൽകിയത്. ഉമയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.