ബെംഗളൂരു വിമാനത്താവളത്തിൽ 14.69 കോടി രൂപ വിലവരുന്ന ഏഴ് കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) തിങ്കളാഴ്ച ആണ് പിടികൂടിയത്. സംഭവവും ആയി ബന്ധപ്പെട്ട് മണിപ്പൂരിൽ നിന്നുള്ള ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നീ രണ്ട് സ്ത്രീകളെ കോട്ടൺപേട്ടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവര്‍ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണ് എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിക്കുകയും പിന്നാലെ കടത്തുകാരെ തിരിച്ചറിയുകയുമായിരുന്നു. 40 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമിലധികം കൊക്കെയ്നുമായി യാത്രക്കാരനെ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ടിൽ ഡി.ആർ.ഐ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. യാത്രക്കാരൻ മാഗസിൻ കവറുകളിൽ അതിവിദഗ്ദ്ധമായി കൊക്കെയ്ൻ ഒളിപ്പിക്കുകയായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.