തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാർക്കൊപ്പം ചേർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടല്‍. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന പരിഗണന പോലും സർക്കാർ നല്‍കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികള്‍ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

ചെറിയ ഒരു വർധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികള്‍ ആണോ ആശാവർക്കർമാരെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയൻ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ഭരണവും സമരവും എന്നായിരുന്നു ഇം.എം എസ് മുന്നോട്ടു വച്ച മുദ്രവാക്യം. പക്ഷേ അധികാരം ആ മുദ്രവാക്യത്തെ നിശബ്ദമാക്കി.
സർക്കാരിന്റേത് കോർപറേറ്റ് സിഇഒമാരുടെ സ്വരമെന്നും പാവപ്പെട്ട സ്ത്രീകളോട് ഡല്‍ഹിയില്‍ പോയി സമരം ചെയ്യൂ എന്നല്ല സർക്കാർ പറയേണ്ടതെന്നും കെ സച്ചിദാനന്ദൻ. ചെറിയ വേതന വർധനവെങ്കിലും നല്‍കി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യാപരമായ നീക്കം ആകും. ആശമാരോട് അനുഭാവപൂർവ്വം പെരുമാറണമെന്ന് എൻ്റെ ഗവണ്‍മെന്റിനോട് അഭ്യർത്ഥിക്കുന്നുവെന്ന് സച്ചിദാനന്ദൻ.
വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്ന് സർക്കാരിനോട് സാഹിത്യ അക്കാദമി ചെയർമാൻ.

