Kerala
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലീസ് പിടിച്ചെടുത്ത പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാറിന്റെ ഉടമ തിരുവനന്തപുരത്ത് പിടിയില്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലീസ് പിടിച്ചെടുത്ത പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാറിന്റെ ഉടമ തിരുവനന്തപുരത്ത് പിടിയില്‍. കാറുമായെത്തി ഹോട്ടലില്‍ ബഹളംവെച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് പിടിയിലായത്. പ്രധാനമന്ത്രിക്കെതിരെ ചീത്തവിളി. കാറില്‍ നിറയെ മുദ്രാവാക്യങ്ങളും എഴുതിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പട്ടത്തെ ബാര്‍ ഹോട്ടലിലാണ് സംഭവം. കാറുമായി പോര്‍ച്ചിലേക്ക് കയറി വന്നയാള്‍ ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിര്‍ത്തുന്നത് സെക്യൂരിറ്റി തടഞ്ഞത് മുതല്‍ ബഹളം തുടങ്ങി. ബാറിലെത്തി ഒരു ലക്ഷം രൂപയുടെ ബീയര്‍ ആവശ്യപ്പെട്ടു. അത് പറ്റില്ലന്ന് അറിയിച്ചതോടെ വീണ്ടും ബഹളമായി.
ഹോട്ടലിന്റെ മുന്നിലും റോഡിലുമെല്ലാം ഇരുന്നും നിന്നും ചീത്തവിളി തുടര്‍ന്നു. ഇതോടെ പുറത്താക്കി ഗേറ്റ് അടച്ച ഹോട്ടലുകാര്‍ മ്യൂസിയം പോലീസിനെ വിളിച്ചു. പോലീസെത്തും മുന്‍പ് അയാള്‍ ഓട്ടോയില്‍ കയറി സ്ഥലംവിട്ടു. കാര്‍ഷിക നിയമം നടപ്പാക്കി നരേന്ദ്ര മോദി കര്‍ഷകരെ കൊന്നെന്നും പ്രതികരിക്കണമെന്നുമൊക്കെയാണ് കാറില്‍ എഴുതിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡിനെയടക്കം എത്തിച്ച് പരിശോധിച്ചെങ്കിലും പഴകിയ വസ്ത്രങ്ങളും ഏതാനും ഇലക്ട്രോണിക് ഉപകരണങ്ങളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. പിടിയിലായ ഇയാളെ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളു എന്നാണ് പോലീസ് പറയുന്നത് .