തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ സിപിഐഎം നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരൻ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല.

ആരും തൂഫാനില്‍ രാഷ്ട്രീയം കലർത്തരുതെന്നും രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാൻ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വൻ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇതുവരെ 10600-ല്‍ അധികം ആളുകള്‍ അറസ്റ്റിലായി. ഒമ്പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇരുപതാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജൻസികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ ‘ഓപ്പറേഷൻ തൂഫാ’ന്റെ പേരില്‍ പി ആർ മഹാമഹം തീർക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നല്കി.