
പാലാ: FIH Para Hockey World Cup 2026-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സൂരജ് ബിജുവിന് പാലാ മരിയാസദനത്തിൽ ഊഷ്മള സ്വീകരണവും അനുമോദനവും നൽകി. പാലാ മരിയാസദനത്തിന്റെ അഭിമാനമായ സൂരജ്, പാലായിലെ സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥി കൂടിയാണ്.

ഓഗസ്റ്റ് 9-ന് ഫരീദാബാദിൽ ആരംഭിച്ച അവസാന പ്രിപ്പറേഷൻ ക്യാമ്പിൽ പങ്കെടുത്ത സൂരജ് ഓഗസ്റ്റ് 19 വരെ പരിശീലനം നടത്തി. തുടർന്ന് ഓഗസ്റ്റ് 20-ന് ദേശീയ ടീമിനൊപ്പം നെതർലാൻഡ്സിലേക്ക് യാത്രയായി. ഓഗസ്റ്റ് 21-ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പിലെ പോരാട്ടങ്ങൾക്ക് തുടക്കമായി.

16 രാജ്യങ്ങൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ പൂൾ ബി-യിലായിരുന്നു. ഇംഗ്ലണ്ട്, ബൾഗേറിയ, സ്പെയിൻ, നെതർലാൻഡ്സ്, മലേഷ്യ, അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യ മത്സരിച്ചത്. ഏഴ് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും ഇന്ത്യ സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ പോരാട്ടം നടത്തിയ ഇന്ത്യ സമനില നേടി.
ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് സൂരജ് കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളിൽ ഡിഫൻഡറായി ഇന്ത്യയുടെ ഗോൾപോസ്റ്റ് സംരക്ഷിച്ച സൂരജ്, തുടർന്നുള്ള മത്സരങ്ങളിൽ ഫോർവേഡ് സ്ട്രൈക്കറായി കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തി. ലോകകപ്പിൽ ഇന്ത്യയ്ക്കായി 10 ഗോളുകൾ നേടിയാണ് സൂരജ് തന്റെ മികവ് തെളിയിച്ചത്.
ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ തിരിച്ചെത്തിയ സൂരജിനും ടീമംഗങ്ങൾക്കും ഓഗസ്റ്റ് 27-ന് ദേശീയ സ്പോർട്സ് കൗൺസിൽ, സായി സ്പോർട്സ് അക്കാദമി, ഭാരത് സ്പെഷ്യൽ ഒളിമ്പിക്സ് എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സർട്ടിഫിക്കറ്റുകളും മറ്റ് അംഗീകാരങ്ങളും നൽകി താരങ്ങളെ ആദരിച്ചു.
അതേസമയം, സൂരജിന്റെ കായികയാത്രയ്ക്ക് മറ്റൊരു അഭിമാനനേട്ടം കൂടി. അടുത്ത വർഷം നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിലേക്ക് സൂരജ് ബിജു തിരഞ്ഞെടുക്കപ്പെട്ടതായും ചടങ്ങിൽ അറിയിച്ചു.
ഇന്നലെ മരിയാസദനത്തിൽ നടന്ന അനുമോദന യോഗത്തിൽ മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ഫാ. ജോർജ് കാരംവേലിൽ, സ്നേഹാരം സ്കൂൾ പ്രിൻസിപ്പൽ റോസ്മിത സിസ്റ്റർ, ടോം പടിഞ്ഞാറേക്കര, സിറിയക്ക് ചാഴിക്കാട്ട് , ജിജി ബൈജു കൊല്ലമ്പറമ്പിൽ, ലിസ്സി കുഞ്ഞേട്ടൻ, ബൈജു കൊല്ലമ്പറമ്പിൽ, തങ്കച്ചൻ കാപ്പൻ, ശ്രീമതി അല്ലി, ഡോ. ഹരീഷ് കുമാർ, ടിസ്സൻ ചന്ദ്രങ്കുന്നേൽ, നിഖിൽ സെബാസ്റ്റ്യൻ എന്നിവർ സൂരജിനെ അനുമോദിച്ചു.പരിമിതികളെ മറികടന്ന് ലോകകായിക വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ സൂരജിന്റെ നേട്ടം പാലാ മരിയാസദനത്തിനും സ്നേഹാരം സ്പെഷ്യൽ സ്കൂളിനും കേരളത്തിനും ഒരുപോലെ അഭിമാനമായി.