കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ചോദ്യമുയർത്തി. ഖർഗെക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ ആലിംഗന വിവാദത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അദാനിക്ക് വേണ്ടി ട്രംപിന് മുന്നിൽ അടിയറ വെച്ചതാണോ ഇന്ത്യയുടെ വിദേശനയമെന്നും ചോദിച്ച കെ സി വേണുഗോപാൽ, പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം കോൺഗ്രസിനുണ്ടെന്നും കൂട്ടിച്ചേർത്തു. രചനാത്മക കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലായിരുന്നു രാഹുല്‍ഗാന്ധിയുടെ വിവാദമായ ആലിംഗനം. വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതിയെ വിമര്‍ശിച്ചുകൊണ്ട്, നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെയാണ് രാഹുല്‍ ഗാന്ധി പരിഹസിക്കാൻ ശ്രമിച്ചത്