വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ പുതിയ നടപടികളിലേക്ക്. പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിൽ വളർത്തുന്ന നായ്ക്കളിലും ആർഎഫ്ഐഡി ചിപ്പ് നിർബന്ധമാക്കുന്ന പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് റിപ്പോർട്ട്.

പദ്ധതി നടപ്പായാൽ അരിമണിയുടെ വലുപ്പമുള്ള ആർഎഫ്ഐഡി ചിപ്പ് നായയുടെ ചർമത്തിനടിയിൽ ഘടിപ്പിക്കും. ഓരോ ചിപ്പിലും നായയുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാൽ വളർത്തുമൃഗത്തെ ഉപേക്ഷിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. കൂടാതെ, കാണാതാകുന്ന നായ്ക്കളെ തിരിച്ചറിയുന്നതിനും ഉടമകളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും ഈ സംവിധാനം സഹായകരമാകും.

ഇതിനോടൊപ്പം, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ നീങ്ങുകയാണ്. ഇതിനായി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിങ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ചട്ടലംഘനം നടത്തുന്ന ഉടമകൾക്ക് 10,000 രൂപ വരെ പിഴ ചുമത്താനാണ് നിർദേശം.
വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം തെരുവുനായ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും ഉത്തരവാദിത്തമുള്ള വളർത്തൽ സംസ്കാരം പ്രോത്സാഹിപ്പിക്കാനുമാണ് ആർഎഫ്ഐഡി ചിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.