
കോട്ടയം: ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപട്ടിക പ്രദർശിപ്പിക്കണം. നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതു സംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും.
പഴം, പച്ചക്കറി, പലചരക്ക് വിൽപ്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിൻഡറുകൾ ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിൻഡറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.