Kottayam

കോട്ടയം മെഡിക്കല്‍ കോളജിലും രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍

 

കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ജൂലൈ 30 മുതല്‍ ഇവിടെ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം സി.എം.എസ് കോളജില്‍ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയില്‍ എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മെഡിക്കല്‍ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ആളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തില്‍ ഉണ്ടാകണം.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്താണ്. ആരോഗ്യ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ചുള്ള ആദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top