ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവെച്ചു. റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. ബിട്ടുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ജൂൺ 21-ന് ജോർജ് കുര്യനൊപ്പം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ മന്ത്രിയായിരുന്നു രവ്നീത് സിങ് ബിട്ടു. ജോർജ് കുര്യൻ അന്നുതന്നെ രാജി സമർപ്പിക്കുകയും മന്ത്രിസഭയിൽനിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു.

എന്നാൽ, രവനീത് ബിട്ടു രാജിവെച്ചിരുന്നില്ല. അദ്ദേഹത്തിന് രാജ്യസഭാ കാലാവധി നീട്ടി നൽകിയിരുന്നതുമില്ല. അന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ നിർദേശം ലഭിച്ചതോടെയാണ് രാജി സമർപ്പിച്ചതെന്നാണ് വിവരം.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു, ആനന്ദ്പുർ സാഹിബിൽനിന്നും ലുധിയാനയിൽനിന്നുമായി മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി.യിൽ എത്തിയത്.