ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ബുകായോ സാക്കയുടെ ഹാട്രിക്കും, കിലിയൻ എംബപെയുടെ ഇരട്ട ഗോളും മത്സരത്തെ അവിസ്മരണീയമാക്കി. പത്തു ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി.

മത്സരം ഏകപക്ഷീയമാകുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആളിക്കത്തി. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൂന്നു ഗോൾ തിരിച്ചടിച്ചു. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇംഗ്ലണ്ട് വീണ്ടും ലീഡുയർത്തിയെങ്കിലും അധിക സമയത്ത് ഫ്രാൻസ് തിരിച്ചടിച്ചു. അവസാന മിനിറ്റിൽ വീണ്ടും ഗോൾവല ചലിപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ഡെക്ലാൻ റൈസ് (3′), എസ്രി കൊൻസ (18′), ബുകായോ സാക്ക (37′, 45+1, 87′), ജൂഡ് ബെല്ലിങ്ങാം (90+8′) എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബപെ (48′, 66′), ബ്രാഡ്ലി ബാർകോള (54′), ഉസ്മാൻ ഡെംബലെ (90+6) എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്. തോറ്റെങ്കിലും രണ്ട് ഗോളടിച്ച ഫ്രഞ്ച് താരം എംബപെ, ലയണൽ മെസ്സിയെ (21 ഗോൾ) മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി (22 ഗോൾ). ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും എംബപെ (10 ഗോളുകൾ) മുന്നിലെത്തി. എട്ടു ഗോൾ നേടിയ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.