റായ്പൂർ: എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ്.

പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്പത്തിയഞ്ച് ദിവസത്തിനകം മാനസിക പ്രയാസമുണ്ടാക്കിയതിനടക്കം 21 ലക്ഷത്തി അറുപതിനായിപരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു. വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്കും, ഡീലര്‍ക്കുമാണ് നിര്‍ദ്ദേശം. എഥനോള്‍ പെട്രോളിനെ കേന്ദ്രം പരമാവധി പ്രോത്സാഹിപ്പിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക ശരിവയ്കകുന്ന സംഭവമാണ് ഛത്തീസ് ഘട്ടില്‍ നടന്നത്.

ഡോ. പ്രേംരാജ് ദേവത് എന്നയാള്‍ 2023 ല്‍ വാങ്ങിയ മാരുതി കാറില്‍ എഥനോള്‍ പെട്രോള്‍ ഉപയോഗിച്ച് എഞ്ചിന് തകരാറിലായെന്നായിരുന്നു പരാതി. ഇരുപത്തിയൊന്നായിരത്തോളം കിലേോമീറ്റർ ഓടിയ ശേഷം എഞ്ചിന് നിരന്തരം ഓഫാകാന്‍ തുടങ്ങി. എഞ്ചിനിലും, പൈപ്പിലും വെളുത്ത ജെല്ലി പോലുള്ള പാദര്‍ത്ഥം അടിഞ്ഞ് ഇന്ധനപ്രവാഹാം തടസപ്പെട്ടതായി കണ്ടെത്തി.