പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തല്‍.

പൂനെ സ്വദേശിയായ വ്യവസായി കേതന് വിശാല്‍ അഗര്‍വാളിൻ്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയതാകട്ടെ പ്രതിശ്രുത വധുവും. സംഭവം പൂനെയെ നടുക്കിയിരിക്കുകയാണ്.

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉള്‍പ്പെടുന്ന ആഡംബര ഒരുക്കങ്ങള്‍ക്കിടയിലാണ് വരന് മരിക്കുന്നത്. പ്രതിശ്രുത വധു സിയ ഗോയൽ തന്നെയായിരുന്നു കേതൻ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന് അബദ്ധത്തില്‍ കാല് വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്.

വിവരം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. ‘എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്.
നമ്മള് വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്’ എന്നാണ് സിയ പങ്കുവെച്ച പോസ്റ്റ്.