
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന് വേണമെങ്കില്‍ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കില്‍ അവർ ബിജെപിക്കൊപ്പം വരണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താല്‍ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോണ്‍ ജോർജ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി കേസില്‍ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റല്‍ തെളിവുകള്‍. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലില്‍ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കള്‍ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചിട്ടില്ല. അതൊക്കെ ഉടൻ പുറത്തുവരും. ഇഡിയുടെ ചോദ്യം ചെയ്യല്‍ പിണറായി വിജയനിലേക്കെത്തും. വീണക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ല. സിഎംആർഎല്‍ കമ്പനിയുടെ ട്രാൻസാക്ഷൻ പരിശോധിക്കുമ്പോള്‍ എല്ലാം മനസ്സിലാകും. എന്തിന് വേണ്ടി ആണ് പണം നല്‍കിയത് എന്ന് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. സിബിഐ വന്നാല്‍ മാത്രമേ വസ്തുത പുറത്ത് വരൂ എന്നും ഷോൺ ജോർജ് പറഞ്ഞു.

എംജി സർവകലാശാല ഇത്രയും കാലം സിപിഎം പാർട്ടി ഓഫീസ് ആയിരുന്നു. ഇപ്പോള്‍ നല്ലൊരു വിസി വന്നു. ബിജെപി വി സിയേ അഭിനന്ദിച്ചത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവർത്തിക്കും. അവിടെ ഇപ്പോള്‍ പല സമരങ്ങള്‍ കാണുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുഴപ്പം ഇല്ലല്ലോയെന്നും എസ്എഫ്ഐക്ക് ആണോ കുഴപ്പമെന്നും ഷോണ്‍ ജോർജ് ചോദിച്ചു.