താനെ: മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന പ്രതി യുപിയില്‍ പിടിയില്‍. ഭിന്നശേഷിക്കാർ ഉള്‍പ്പടെ 25 സ്ത്രീകളെ വിവാഹം ചെയ്ത് കോടികളാണ് പ്രതി കൈക്കലാക്കിയതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് പ്രതി അനുജ് കുമാര്‍ ചന്ദ്രപ്രകാശ് ത്രിവേദിയെ പിടികൂടിയത്. വ്യാജമേല്‍വിലാസത്തില്‍ കഴിയുകയായിരുന്ന ഇയാളെ മെയ് 24നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് അഗര്‍വാള്‍, അജയ് സന്തോഷ് സിങ്, ജയ്പ്രകാശ് രാമചന്ദ്ര ഗുപ്ത എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇയാള്‍ വിവാഹ തട്ടിപ്പ് നടത്തിയത്.

താനെ ജില്ലയില്‍ 2022 മാര്‍ച്ച് 4ന് 75കാരിയായ വീട്ടമ്മ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മാട്രിമോണിയല്‍ പരസ്യം കണ്ട് ഇവരുടെ 45കാരിയായ മകള്‍ക്കായി വിവഹാം ആലോചിച്ച് ബന്ധപ്പെട്ട പ്രതി, അജയ് അഗര്‍വാള്‍ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. 2019 മാര്‍ച്ച് 1ന് ഇവരുടെ വിവാഹം നടന്നു. പിന്നീട് പ്രതി പരാതിക്കാരിയുടെ ഫ്ളാറ്റ് മറ്റൊരു വീട് നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് വില്പന നടത്താന്‍ നിര്‍ബന്ധിച്ചു. ഘട്ടങ്ങളായി 82ലക്ഷം കൈക്കലാക്കുകയും ചെയ്തു.
