കൊൽക്കത്ത. ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ നടന്ന റീപോളിങ്ങിൽ ബിജെപി സ്ഥാനാർഥി ദേബാംഗ്ഷു പാണ്ഡയ്ക്ക് വൻ വിജയം. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. 1,49,666 വോട്ടുകളാണ് ബിജെപി ആകെ നേടിയത്. സിപിഎം സ്ഥാനാർഥി ശംഭു നാഥ് കുർമി 40,645 വോട്ടുകളും നേടി. കോൺഗ്രസ് സ്ഥാനാർഥി അബ്ദുൽ റസാഖ് മൊല്ലയ്ക്ക് 10,084 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വോട്ടെടുപ്പിനു തൊട്ടുമുമ്പ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വോട്ടെണ്ണൽ സമാധാനപരമായാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ, ഏപ്രിൽ 29നാണ് മണ്ഡലത്തിൽ ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാൽ സൗത്ത് 24 പർഗാനാസ് സീറ്റിലെ വോട്ടെടുപ്പിൽ വ്യാപകമായ ഇവിഎം അട്ടിമറിയും മറ്റ് ക്രമക്കേടുകളും നടന്നതായി പരാതി ഉയർന്നു.
ഇതേത്തുടർന്ന് ഏപ്രിൽ 29ലെ വോട്ടെടുപ്പ് റദ്ദാക്കുകയും, ഫലം പ്രഖ്യാപിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയുമായിരുന്നു.മണ്ഡലത്തിലെ ആകെ 2.36 ലക്ഷം വോട്ടർമാരിൽ 87 ശതമാനത്തിലധികം പേർ റീപോളിങ്ങിൽ പങ്കെടുത്തു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനായി മണ്ഡലത്തിലുടനീളം 35 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരുന്നത്.