കൊച്ചി : പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊല്‍ക്കത്തയിലെ സുവോളിജിക്കല് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമര്‍പ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പുലിപ്പല്ല് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന് കേസ് കൈമാറുകയായിരുന്നു. വനംവകുപ്പിൻ്റെ പരിശോധനയിൽ മാലയിലുണ്ടായിരുന്നത് പുല്ലിപ്പല്ലാണെന്ന് വ്യക്തമായി. തുടർന്ന് വനംവകുപ്പ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസിൽ വേടന് പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.