വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.

ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ നൽകുന്നത്. ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന സൈനികർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.