റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം നാലിന് ഇന്ത്യയിലെത്തും.

23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ മേഖലകളിൽ ഒപ്പിടാനിരിക്കുന്ന ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപം തയാറായി വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവ ചർച്ചയായി.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം.
2022ൽ യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്തിൽ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് പുടിൻ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.