Kerala
ദൽഹി വിജയത്തിൽ എ എ പി ഞെളിയേണ്ടാ എന്ന് ബിജെപി,സാദ്ധ്യതകൾ ഇനിയുമുണ്ട്
ന്യൂഡൽഹി ∙ ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ചരിത്ര നേട്ടത്തോടെ ഭൂരിപക്ഷം സ്വന്തമാക്കിയെങ്കിലും, മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് നേതാക്കൾ. എഎപി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബിജെപിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം.
‘ഇനി ഡൽഹിയിലേക്ക് മേയറെ തിരഞ്ഞെടുക്കണം. അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ചണ്ഡിഗഡിൽ മേയർ ബിജെപിക്കാരനാണ്’ – ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ ബിജെപിയിൽനിന്ന് മേയർ ഉണ്ടാകുമെന്ന് ഡൽഹി ബിജെപി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗയും അവകാശപ്പെട്ടു. 35 വാർഡുകളിലേക്കുള്ള ചണ്ഡിഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടിയിരുന്നില്ല. അവിടെ മേയർ സ്ഥാനം ബിജെപിക്കാണ്.
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 250 അംഗ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ എഎപി വിജയിച്ചത്. എഎപി 134 വാർഡുകൾ നേടിയപ്പോൾ, 104 വാർഡുകളിൽ ബിജെപി ജയിച്ചു. കോണ്‍ഗ്രസ് 9 സീറ്റുകൾ നേടി.