സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ ജവാൻ കിട്ടാനില്ല. എൺപത് ശതമാനത്തിലേറെ ബവ്കോ വിൽപ്പന കേന്ദ്രങ്ങളിലും സർക്കാരിന്റെ മദ്യം ഔട്ട് ഓഫ് സ്‌റ്റോക്കാണ്. തിരുവല്ല പ്ലാന്റിലെ ഉൽപാദനം കുറച്ചത് സ്വകാര്യ മദ്യ നിർമാതാക്കളെ സഹായിക്കാനെന്നാണ് ഉയരുന്ന വിമര്‍ശനം. മിന്നൽ ബ്രാൻഡി മിന്നിയില്ലെന്ന് മാത്രമല്ല ജവാൻ കിട്ടാനില്ലെന്ന സ്ഥിതിയുമാണ്.

മദ്യത്തിന് വില കൂടിയാൽ ആരും ചോദിക്കാനില്ലെന്നാണ് സാധാരണക്കാരായ മദ്യ ഉപഭോക്താക്കളുടെ പരിഭവം. സർക്കാരിന്റെ സ്വന്തം ബ്രാൻഡ് മദ്യം. താരതമ്യേന വിലക്കുറവാണെന്നതും ജവാന് മദ്യപര്‍ക്കിടയില്‍ താല്‍പര്യമേറ്റി. പക്ഷേ മദ്യം ഇപ്പോള്‍ കിട്ടാനില്ലെന്നാണ് പരാതി. മലബാറിലെ ഭൂരിഭാഗം വിൽപ്പന കേന്ദ്രങ്ങളിലും ജവാൻ കൗണ്ടറുകൾ ശൂന്യം. തലസ്ഥാന ജില്ലയിലെ ചില കടകളിൽ മാത്രമാണ് ജവാനുള്ളത്. അതും 490 രൂപയുടെ ഫുൾ ബോട്ടിൽ മാത്രം. കൂടുതൽ ആവശ്യക്കാരുള്ള 630 രൂപയുടെ ലീറ്റർ ബോട്ടിൽ കിട്ടാനേയില്ല.
ജലലഭ്യത കുറവ് ഉൾപ്പെടെയുള്ള കാരണം പറഞ്ഞ് തിരുവല്ലയിലെ പ്ലാന്റില്‍ നിന്നും ഉൽപാദനം പകുതിയിലേറെ കുറച്ചതാണ് മദ്യം കിട്ടാത്ത സ്ഥിതിയെത്തിച്ചത്. സ്വകാര്യ മദ്യ നിർമാണ കമ്പനികളെ സഹായിക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം ഉൽപാദനം കുറയ്ക്കാൻ കൂട്ടുനിൽക്കുന്നുവെന്നും ആക്ഷേപമുണ്ട്. പാലക്കാട് മേനോൻ പാറയിൽ നിന്നും മിന്നൽ വേഗത്തിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മിന്നൽ മാജിക് ബ്രാൻഡി മൂന്ന് മാസമായിട്ടും വെളിച്ചം കണ്ടതേയില്ല. ഇതിനിടയിലാണ് സർക്കാർ ബ്രാൻഡായ ജവാനും അപ്രത്യക്ഷമായത്.