
കോട്ടയം :അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു. ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ്, ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ. യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പനികൾ ഗ്യാസിന് വിലകൂട്ടുന്നത്.
രാജ്യത്തെ വ്യാപാരികളോടും, പൊതുസമൂഹത്തോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ തങ്ങളുടെ ലാഭംമാത്രം ലക്ഷ്യംവെച്ചാണ് പെട്രോളിയം കമ്പനികൾ പ്രവർത്തിക്കുന്നത്. പെട്രോളിയം കമ്പനികളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാരും തയ്യാറാകുന്നില്ല. ലക്ഷക്കണക്കിനാളുകൾ നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യോൽപാദനവിതരണ മേഖലയുടെ നിലനിൽപ്പിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം. ഹോട്ടൽ സമരം മൂലം പൊതുസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ ഖേദം രേഖപ്പെടുത്തി. ഹോട്ടലുടമകൾ ഹോട്ടലുകൾ അടച്ചിട്ട് പെട്രോളിയം കമ്പനികൾക്ക് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ.ഒ.സി. ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ധർണ്ണ സമരത്തെ അഭിസംബോധനചെയ്‌ത് എ.കെ.സി.എ. ജില്ലാ പ്രസിഡന്റ് വി. കെ. വർഗീസ്, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി നവാസ് വയൽക്കര, കെ.എച്ച്.ആർ.എ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, എസ്.യു. സി.ഐ. ജില്ലാ സെക്രട്ടറി മോഹൻകുമാർ എൻ. ആർ., മരട് നഗരസഭ ചെയർ പേഴ്‌സൺ അജിത നന്ദകുമാർ, കെ.എച്ച്.ആർ.എ. വനിതാവിംഗ് സംസ്ഥാന പ്രസിഡൻ്റ് അശ ലില്ലി തോമസ്, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, ജില്ലാ ട്രഷറർ അബ്‌ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു.