
പാലാ: അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ക്ഷേത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അഷ്ടബന്ധ നവീകരണ കലശവും ഈ വർഷത്തെ തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. ശ്രീകോവിലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് നവീകരണ കലശവും ഉത്സവവും ഒരേ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി വെവ്വേറെ നടത്തപ്പെടുന്ന അഷ്ടബന്ധ കലശവും ഉത്സവവും ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്.
ഏപ്രിൽ 29 വൈകുന്നേരം ആരംഭിക്കുന്ന നവീകരണ കലശ ക്രിയകൾ മെയ് 4 ഉച്ചവരെ തുടരും. തുടർന്ന് മെയ് 4ന് രാത്രി 8 മണിക്ക് കൊടിയേറ്റ് കർമ്മം നടക്കും. ഇതോടെയാണ് തിരുവുത്സവ ചടങ്ങുകൾക്ക് ഔപചാരിക തുടക്കമാകുന്നത്.
മെയ് 5, 6, 7 തീയതികളിൽ ഉത്സവബലി, പ്രസാദമൂട്ട്, തിരുവോണമൂട്ട് തുടങ്ങിയ പ്രധാന ചടങ്ങുകൾ നടക്കും. മെയ് 9 ശനിയാഴ്ച നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഉണ്ണിയൂട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. കൂടാതെ എല്ലാ മാസവും തിരുവോണമൂട്ട് വഴിപാടും ഇവിടെ നടത്തിവരുന്നു. കൊടിയേറ്റിന് ശേഷം എല്ലാ ദിവസവും ക്ഷേത്ര സന്നിധിയിൽ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികളും പ്രഗൽഭ മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മേളങ്ങളും അരങ്ങേറും.
തന്ത്രിമുഖ്യൻ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ശ്രീരാജ് വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാടിന്റെയും ക്ഷേത്രത്തിന്റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നടക്കുന്ന എല്ലാ ചടങ്ങുകളിലേക്കും ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിച്ചു.