Kerala

നാല് വർഷ ഡിഗ്രി കോഴ്സ്; മുന്നൊരുക്കങ്ങളില്ലാതെയാണ് നടത്തുന്നത് എന്ന് ആക്ഷേപം

തിരുവനന്തപുരം: ഈ അധ്യായന വർഷത്തോടെ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരിച്ച നാല് വർഷ ബിരുദ കോഴ്‌സിന്റെ നടത്തിപ്പിനെ ചൊല്ലി ആക്ഷേപം. കോഴ്സുകൾ നടപ്പാക്കുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. വിദ്യാർഥികൾക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതും സംവരണം അട്ടിമറിയ്ക്കുന്നതുമാണ് പുതിയ പരിഷ്ക്കരണമെന്നും വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള അധ്യാപകരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് കോഴ്സിൻ്റെ നിലവാരത്തെ ബാധിക്കുമെന്നാണ് സംഘടനകൾ പറയുന്നത്.

അധികമായി ഒരു തസ്തിക പോലും സൃഷ്ടിക്കരുതെന്ന ധനവകുപ്പിൻ്റെ കർശന നിർദ്ദേശമുള്ളതിനാൽ നിലവിലെ അധ്യാപകരുടെ ജോലി ഭാരം കൂടുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ പ്രവർത്തി സമയത്ത് നിന്നും 12 മണിക്കൂർ നാലാം വർഷത്തിലേക്ക് മാറ്റിവയ്ക്കാനാണ് നിർദ്ദേശം നൽകിയിട്ടുണ്ട്. നാലാം വർഷത്തെ ഹോണേഴ്സ് ബിരുദത്തിനായുള്ള 11 കോഴ്സുകളിൽ ഓൺലൈൻ കോഴ്സുകൾ ഉൾപ്പെടുത്തിയത് വിദ്യാർഥികൾക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഹോണേഴ്സ് ബിരുദത്തിനൊപ്പം ഗവേഷണ യോഗ്യത ലഭിക്കുന്നതിന് 75% മാർക്ക് മാത്രം അടിസ്ഥാനമാക്കുന്നത് സംവരണത്തെ ബാധിക്കുമെന്നും വിദ്യാർഥി സംഘടനകൾ പറയുന്നു. പ്രധാന വിഷയവും ഉപവിഷയവും തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കിയില്ലെങ്കിൽ അറബിക്, ഉറുദു എന്നീ വിഷയങ്ങളെ ബാധിക്കുമെന്നും സംഘടനകൾ പറയുന്നു.

നാലാം വർഷത്തെ പ്രൊജക്ടുകൾ പൂർത്തിയാക്കാൻ ഗൈഡുകളുടെ സഹായമുണ്ടാകില്ല എന്ന വെല്ലുവിളിയും കേരളത്തിലെ കോളേജുകൾ അഭിമുഖീകരിക്കുന്നുണ്ട്. നാല് വർഷത്തെ ഡിഗ്രി കോഴ്സ് സിലബസിൽ പറയുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മിക്ക കോളജുകളിലുമില്ല എന്നതാണ് വാസ്തവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top