
പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ്. ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, “കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും മാംസം ധരിക്കണം,” എന്നും പറഞ്ഞു.
കാലഘട്ടത്തിന്റെ അടയാളങ്ങൾ ആത്മാവിൽ വ്യാപരിക്കുന്നവർക്ക് അവരുടെ ജീവിതത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് കാലഘട്ടത്തിന്റെ അടയാളങ്ങൾ ദൈവം വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നുവെന്നും വചനം പ്രപഞ്ചവ്യാപകവും പ്രവർത്തനനിരതവുമാണ്, അതനുസരിച്ച് ജീവിക്കുന്നവൻ സത്ഫലങ്ങൾ പുറപ്പെടുവിക്കും എന്ന് മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
വചനസാന്നിധ്യത്തിൽ നമ്മുടെ ജീവിതത്തെ കൊണ്ടുപോകാൻ സാധിക്കണം. അപ്പോൾ നമുക്ക് മറ്റുള്ളവരെ നമ്മെപ്പോലെ കാണാൻ കഴിയും. ബൈബിളിലെ അഷ്ടസൗഭാഗ്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിന് കയ്പായി തോന്നിയിരിക്കാം. എങ്കിലും ആത്മാവിൽ വ്യാപരിക്കുന്നവർക്ക് അതൊരു അനുഗ്രഹമാണ്. മനുഷ്യന്റെ നന്മയുടെ ഫലങ്ങൾ കരുണയുടെ ശൃംഖലയാണെന്നും
സമാധാനം എന്നത് രക്ഷയുടെ ആകെത്തുകയാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.
തിരുവചനം നിരന്തരം വ്യാഖ്യാനിക്കണം, ജീവിക്കണം, നിരന്തരം പഠിക്കേണ്ടതാണ് എന്നും ഈ അടിസ്ഥാനത്തിലായിരിക്കണംഓരോരുത്തരും ഈ കൺവെൻഷനിൽ മുന്നോട്ട് പോകേണ്ടതെന്നും മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടന സന്ദേശത്തിൽ വ്യക്തമാക്കി