ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ച സംഭവത്തിൽ ടിടിഇ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവയിൽ 25നു രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിടിഇ സന്തോഷ് കുമാറാണ് അറസ്റ്റിലായത്.ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

ചികിത്സയ്ക്കായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്‌പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്ത് കാത്തിരുന്ന ഇവർ ട്രെയിൻ വൈകിയതിനാൽ പട്‌ന-ആനന്ദ് വിഹാർ സ്‌പെഷൽ ട്രെയിനിൽ കയറുകയായിരുന്നു. ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കേസിലാണ് റെയിൽവേ പൊലീസ് നടപടി..
ആരതിയുടെ ബാഗ് ട്രെയിനിനു പുറത്തേക്ക് എറിയുകയും അവരെ തള്ളിയിടുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. തെറിച്ചവീണ യുവതി തൽക്ഷണം മരിച്ചു.
