വെടിനിർത്തലിന് പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്ക് തയ്യാറെന്ന നിലപാടുമായി പാകിസ്ഥാൻ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

വെടിനിർത്തലിന് ശേഷം അതിർത്തികൾ സാധാരണനിലയിലേക്ക് വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ രണ്ടു സേനകളും ധാരണയിലെത്തി. അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാനും ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു.

കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം അതിർത്തിയിൽ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരസേനാ വൃത്തങ്ങളുടെ അറിയിപ്പ്.

