ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സാമൂഹ്യപ്രവർത്തക വി പി സുഹറ. മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, പിന്തുടർച്ചാവകാശത്തിൽ ലിംഗനീതി ഉറപ്പാക്കുക, മാതാപിതാക്കൾ മരണപ്പെട്ട അനാഥ പേരമക്കൾക്കും പിന്തുടർച്ചാവകാശം അനുവദനീയമാക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ വിൽപത്രം എഴുതി വെക്കാനുള്ള അവകാശം മുസ്ലിംകൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം. ദില്ലി ജന്തർമന്ദറിലാണ് വി പി സുഹറയുടെ സമരം.

സമരത്തിൽ നിന്ന് എന്ത് വന്നാലും പിന്മാറില്ലെന്ന് വി പി സുഹറ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൻ്റെ ആവശ്യം നേടാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ല. നിശബ്ദരാക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ ശബ്ദിക്കുന്നത്. 2016 മുതൽ സുപ്രീം കോടതിയിൽ കേസുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും വി പി സുഹറ പറഞ്ഞു. ഇനി ജയിക്കാതെ പിന്തിരിയില്ല. വെള്ളം പോലും കുടിക്കില്ല. അതിനിടയിൽ മരിക്കുകയാണെങ്കിൽ മരിക്കട്ടെയെന്നും വി പി സുഹറ കൂട്ടിചേർത്തു

