തൃശ്ശൂർ: വാണിയമ്പാറ മഞ്ഞവാരിയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സീനത്ത്.

രാവിലെ ജോലിക്ക് പോകുമ്ബോള്‍ വഴിയില്‍ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയതിനു ശേഷമാണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷ നേരംകൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സീനത്തിനെ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രദേശത്ത് വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. കൃഷിനാശവും പതിവ്. മേഖലയില്‍ സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതിനാല്‍ തകർന്ന നിലയിലാണ്.
